
(കവിയും പാട്ടുകാരനുമായ ബോബ് ദിലൻ (Bob Dylan) 1962-ൽ ഇംഗ്ലീഷിൽ രചിച്ച ജോൺ ബ്രൗൺ (John Brown) എന്ന കവിതയുടെ പരിഭാഷ)
ജോൺ ബ്രൗൺ, യുദ്ധംചെയ്യാനായ് വിദേശത്തേക്കു യാത്രയായ്,
അവന്റെയമ്മയ്ക്ക് അതിനെച്ചൊല്ലി പെരുത്തഭിമാനം.
അവന് തന്റെ പട്ടാളവേഷവും മറ്റും ധരിച്ച് വടിപോലെ നിന്നു,
അവന്റെയമ്മയുടെ മുഖം ആവേശംകൊണ്ടു വിടർന്നു..
“ഹാ, മകനേ, നിന്നെക്കാണാൻ ശരിക്കും കൊള്ളാം,
നീയെന്റെ മകനാണെന്നതിൽ ഞാൻ സന്തുഷ്ടയാണ്,
നിന്റെ കയ്യിലൊരു തോക്കുണ്ടെന്നത് എന്നെ അഭിമാനം കൊള്ളിക്കുന്നു.
ക്യാപ്റ്റൻ പറയുന്നതെന്തും ചെയ്യുക,
നിനക്കൊരുപാടു മെഡലുകൾ കിട്ടും, നീ വീട്ടിലേക്കു മടങ്ങുമ്പോൾ നമ്മളതെല്ലാം ചുമരിൽ തൂക്കും”.
ഒരു പഴഞ്ചൻ തീവണ്ടി അവനേയുംക്കൊണ്ടു നീങ്ങിത്തുടങ്ങവേ, ജോണിന്റെ അമ്മ കൂക്കിവിളിച്ച് അടുത്തുണ്ടായിരുന്നവരോടെല്ലാം പറഞ്ഞു:
“നിങ്ങൾക്കറിയാമോ, ആ പോകുന്നത് എന്റെ മകനാണ്, അവനിപ്പോഴൊരു പട്ടാളക്കാരനാണ്”.
അവിടെയുള്ളവർക്കെല്ലാം എല്ലാം മനസ്സിലായെന്ന് അവരുറപ്പുവരുത്തി.
വല്ലപ്പോഴുമൊരിക്കൽ അവർക്കൊരു കത്തുകിട്ടി,
അതടുത്തവീട്ടുകാരെ കാണിക്കവേ അവരുടെ മുഖം പുഞ്ചിരിതൂകി.
പട്ടാളക്കുപ്പായവും തോക്കുമുള്ള മകനെക്കുറിച്ച് അവർ വീരസ്യം പറഞ്ഞു.
നിങ്ങളിതിനെയാണു, പഴയമട്ടിലുള്ള, കൊള്ളാവുന്നൊരു യുദ്ധമെന്നു വിളിച്ചിരുന്നത്,
ഹാ, പഴയമട്ടിലുള്ള, കൊള്ളാവുന്നൊരു യുദ്ധം!
പിന്നെ കത്തുകൾ വരുന്നതുനിന്നു, കുറേനാളത്തേക്ക് അവ വന്നതേയില്ല, പത്തുമാസത്തേക്കോ മറ്റോ അവ വന്നില്ല. അവസാനമൊരു കത്തുവന്നു, “തീവണ്ടിയാപ്പീസിലേക്കു പോകുക, നിങ്ങളുടെ മകൻ യുദ്ധഭൂമിയിൽനിന്നും വീട്ടിലേക്കുവരുന്നു”.
അവർ പുഞ്ചിരിച്ചു, ഉടനടി പുറപ്പെട്ടു തീവണ്ടിയാപ്പീസിലെത്തി ചുറ്റുപാടും നോക്കി, പക്ഷെ, തന്റെ പട്ടാളക്കാരൻ മകൻ അവരുടെ കണ്ണിൽപ്പെട്ടില്ല. അവസാനം, ആളുകളെല്ലാമൊഴിഞ്ഞനേരം, അവനവരുടെ കണ്ണിൽത്തടഞ്ഞു, പക്ഷെ, സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ അവരായാസപ്പെട്ടു.
അവന്റെ മുഖമാകെ വെടിയേറ്റു പൊളിഞ്ഞിരുന്നു, അവന്റെ കൈയാകെ ചിതറിത്തെറിച്ചിരുന്നു, അവന്റെയരയ്ക്കു ചുറ്റും ഒരു ലോഹവളയമുണ്ടായിരുന്നു അവരവന്റെ മുഖംപോലും തിരിച്ചറിയാനാകാതെ നിൽക്കേ അവൻ പതുങ്ങിയമട്ടിൽ അവർക്കറിയാത്തൊരു സ്വരത്തിൽ പിറുപിറുത്തു.
ഹാ, എന്റെ ദൈവമേ, അവന്റെ മുഖംപോലും എനിക്കു തിരിച്ചറിയാനാകുന്നില്ല.
“എന്റെ മകനേ, പറയൂ, അവരെന്താണു നിന്നോടുചെയ്തത്?
ഇതെങ്ങനെയാണ് നീയിങ്ങനെയായത്?”
അവൻ സംസാരിക്കാൻ പരമാവധി ശ്രമിച്ചു, പക്ഷെ, അവന്റെ വായ്ഭാഗം കഷ്ടിയൊന്ന് അനങ്ങിയതേയുള്ളൂ, അതു കണ്ടുനിൽക്കാനാകാതെ അമ്മ തന്റെ മുഖം തിരിച്ചു.
“അമ്മയ്ക്ക് ഓർമ്മയില്ലേ, ഞാൻ യുദ്ധത്തിനു പോകുമ്പോൾ എന്നെക്കൊണ്ടു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമതാണന്നായിരുന്നു അമ്മയുടെ വിചാരം? ഞാൻ യുദ്ധക്കളത്തിലായിരുന്നു, അമ്മ വീട്ടിലിരുന്ന് പൊങ്ങച്ചം നടിക്കലും, അവിടെയെന്റെ സ്ഥാനത്ത് അമ്മയല്ലായിരുന്നു”.
“ഹാ, അവിടെയായിരുന്നപ്പോൾ ഞാൻ ആലോചിച്ചു,
എന്റെ ദൈവമേ, ഞാനെന്താണിവിടെ ചെയ്യുന്നത്?
ഞാനാരെയോ കൊല്ലാൻ ശ്രമിക്കുന്നു,
അല്ലെങ്കിൽ, അതിനിടയിൽ മരിക്കാൻ”
“എന്നാലെന്നെ ഏറ്റവും ഭയപ്പെടുത്തിയ കാര്യം…
എന്റെ ശത്രു അടുത്തുവന്നപ്പോൾ ഞാനവന്റെ മുഖം കണ്ടു
അവനെക്കാണാൻ എന്നെപ്പോലെതന്നെയിരുന്നു”
“എന്റെ ദൈവമേ, എന്നെപ്പോലെതന്നെ…”.
“നീണ്ടുനിൽക്കുന്ന പ്രകമ്പനങ്ങൾക്കും ദുർഗന്ധത്തിനുമിടയിലും
എനിക്ക് ആലോചിക്കാതിരിക്കാനായില്ല,
ഞാനൊരു നാടകത്തിലെ വെറുമൊരു പാവയാണെന്ന്,
അവസാനം, അലർച്ചകൾക്കും പുകച്ചുരുളുകൾക്കുമിടയിലെപ്പോഴോ, ഈ തന്തി പൊട്ടി,
ഒരു പീരങ്കിയുണ്ട എന്റെ കണ്ണുകൾ തകർത്തെറിഞ്ഞു”.
അവൻ നടക്കാനായി തിരിഞ്ഞു,
അവനെ നേരെനിൽക്കാൻ സഹായിക്കുന്ന ലോഹവളയംക്കണ്ട് അമ്മ അപ്പോഴും ഞെട്ടലിലായിരുന്നു
എന്നാലവൻ പോകാനായി തിരിയവേ അമ്മയെ അടുത്തേക്കു വിളിച്ചു, അവരുടെ കൈകളിലേക്ക് തന്റെ മെഡലുകളിട്ടുക്കൊടുത്തു.